കുവൈത്തിൽ താമസരേഖയുള്ള വിദേശികൾ സിവിൽ ഐഡി യാത്രയിൽ കയ്യിൽ കരുതണം
കുവൈറ്റ് സിറ്റി:കുവൈത്തില്‍ താമസ വിസയിലുള്ള വിദേശികള്‍ രാജ്യത്ത് നിന്നും പുറത്തേക്കു പോകുമ്പോഴും തിരികെയും യാത്ര ചെയ്യുമ്പോള്‍ യാത്രാ രേഖകളോടൊപ്പം സിവില്‍ ഐ.ഡി.കാര്‍ഡുകള്‍ കൈയില്‍ കരുതണമെന്ന് ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ചു വ്യക്തമാക്കി.ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.സിവില്‍ ഐ.ഡി. കാര്‍ഡിനു അപേക്ഷിച്ച് കാത്തിരിക്കുന്ന താമസക്കാര്‍ക്ക് സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി നല്‍കുന്ന ബദല്‍ രേഖ വിമാനത്താവളങ്ങളിലോ തുറമുഖങ്ങളിലോ യാത്രാ രേഖയായി നല്‍കിയാല്‍ മതിയെന്ന തരത്തിലാണു സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്ത പ്രചരിക്കുന്നത്.എന്നാല്‍ ഈ രേഖ സിവില്‍ ഐ.ഡി. കാര്‍ഡിനു പകരമായി സ്വീകരിക്കുന്നതല്ല.പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങളില്‍ നിന്നും താമസക്കാരുടെ അപേക്ഷയില്‍ 6 മാസത്തെ കാലാവധിയോടെ അനുവദിക്കുന്ന ബദല്‍ രേഖയില്‍ അപേക്ഷകന്റെ സിവില്‍ ഐ.ഡി.നമ്പറും താമസരേഖയുടെ സാധുതയും അടങ്ങുന്ന വിവരങ്ങളാണു രേഖപ്പെടുത്തുന്നത്.ഇത് താമസക്കാരുടെ അപേക്ഷ പ്രകാരം സിവില്‍ ഐ.ഡി കാര്‍ഡിന് ആവശ്യമായ മറ്റു നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനും അവരുടെ താമസ രേഖയുടെ സാധുത തെളിയിക്കുന്നതിനും വേണ്ടി മാത്രമാണു അനുവദിക്കുന്നത്.ഈ രേഖക്ക് ജനറല്‍ അഡ്മിനിസ്‌ടേഷന്‍ ഫോര്‍ പോര്‍ട്ട് അതോറിറ്റിയുടെ അംഗീകാരം ഇല്ലാത്തതിനാല്‍ ഈ ബദല്‍ രേഖ യാത്രാവേളയില്‍ ആവശ്യമായ സ്മാര്‍ട്ട് സിവില്‍ ഐ. ഡി. കാര്‍ഡിന് പകരമാവില്ലെന്നും മന്ത്രാലയം അറിയിച്ചു.അതിനിടെ സിവില്‍ ഐ.ഡി.കാര്‍ഡുകള്‍ക്ക് വേണ്ടി അപേക്ഷിച്ചവര്‍ക്ക് ഇവ ലഭിക്കുന്നതിനു ഏറെ കാലതാമസം നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.സിവില്‍ ഐ.ഡി.കാര്‍ഡ് പ്രിന്റ് ചെയ്യാനുള്ള കാര്‍ഡുകളുടെ കുറവാണു കാലതാമസത്തിനു കാരണം.പാസ്‌പോര്‍ട്ടുകളില്‍ വിസ സ്റ്റിക്കര്‍ പതിക്കുന്ന സമ്പ്രദായം നിര്‍ത്തലാക്കിയതോടെ വിദേശങ്ങളിലേക്കുള്ള യാത്ര വേളയില്‍ സിവില്‍ ഐ.ഡി. കാര്‍ഡുകള്‍ യാത്രാ രേഖയായി നിര്‍ബന്ധമാക്കിയതോടെ അപേക്ഷകരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചു.നേരത്തെ പ്രതിമാസം എണ്‍പതിനായിരത്തോളം സിവില്‍ ഐ.ഡി. അപേക്ഷകളാണു ലഭിച്ചിരുന്നത്.എന്നാല്‍ പാസ്സ്‌പോര്‍ട്ടില്‍ വിസ സ്റ്റിക്കര്‍ പതിക്കുന്നത് നിര്‍ത്തലാക്കിയതിനു ശേഷം പ്രതിമാസം 2 ലക്ഷത്തോളം സിവില്‍ ഐ.ഡി.കാര്‍ഡുകള്‍ക്കുള്ള അപേക്ഷകളാണു പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷനില്‍ ലഭിക്കുന്നത്.ഇക്കാരണത്താലാണു പ്രിന്റ് ചെയ്യാനുള്ള കാര്‍ഡുകള്‍ക്ക് ക്ഷാമം നേരിട്ടത്.ഇതിനായി മന്ത്രാലയം കരാറില്‍ ഏര്‍പ്പെട്ട സ്ഥാപനത്തിനു എതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
11 February 2025